മൂന്നു വയസുളള കുട്ടിയെ കടിച്ചുകൊന്ന പുലിയെ കൂട്ടിലാക്കി

Top News

പന്തല്ലൂര്‍: തമിഴ്നാട്ടില്‍ ഗൂഡല്ലൂരിനടുത്ത് പന്തല്ലൂരില്‍ മൂന്നു വയസുളള കുട്ടിയെ കടിച്ചുകൊന്ന പുലിയെ മയക്കുവെടിവച്ചു.ഇന്നലെ ഉച്ചയ്ക്ക് 1.55 ഓടെയാണ് മയക്കുവെടിവെച്ചത്. വൈകിട്ട് 3.30 ന് പുലിയെ കൂട്ടിലാക്കി. ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളായ മൂന്നു വയസുകാരി നാന്‍സിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
പന്തല്ലൂര്‍ തൊണ്ടിയാളത്ത് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന നാന്‍സിയെ തേയിലത്തോട്ടത്തില്‍ പതിയിരിക്കുകയായിരുന്ന പുലി പിടികൂടുകയായിരുന്നു. കുട്ടിയെയുമായി ഏറെ ദൂരമോടിയ ശേഷം തേയിലത്തോട്ടത്തിലെ ഒരിടത്ത് ഉപേക്ഷിച്ച ശേഷം പുലി കടന്നുകളഞ്ഞു. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും തോട്ടം തൊഴിലാളികളും നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്താനായത്.തുടര്‍ന്ന് പന്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.സംഭവത്തില്‍ പ്രതിഷേധിച്ച് ഗൂഡല്ലൂര്‍ ജില്ലയില്‍ ഇന്നലെ വ്യാപാരി വ്യവസായികള്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ കടകള്‍ അടച്ചിട്ട് പ്രതിഷേധിച്ചു. പുലിയെ വെടിവച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. കഴിഞ്ഞദിവസം രാത്രിയും പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജ് നടത്തി.
മൂന്നാഴ്ചയ്ക്കിടെ പന്തല്ലൂര്‍ താലൂക്കില്‍ അഞ്ചിടത്താണ് പുലിയുടെ ആക്രമണം ഉണ്ടായത് , ഡിസംബര്‍ 21ന് പുലിയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചിരുന്നു , ജനുവരി നാലിന് പുലിയുടെ ആക്രമണത്തില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസ്സുകാരിക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് വനംവകുപ്പ് വിവിധിയിടങ്ങളില്‍ കൂട് വയ്ക്കുകയും ക്യാമറ സ്ഥാപിക്കുകയും ചെയ്തു. ആക്രമണം നടത്തിയത് ഒരു പുലി തന്നെയെന്നും സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *