കൊല്‍ക്കത്ത : പശ്തിമ ബംഗാളില്‍ 2011 ന് ശേഷം നല്‍കിയ ഒ.ബി.സി സര്‍ട്ടിക്കറ്റുകള്‍ കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കി.നിയമത്തിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്തു കൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജികളിലാണ് കോടതിയുടെ വിധി. അതേസമയം നിലവില്‍ സര്‍വീസിലുള്ളവരെയോ സംവരണത്തിന്‍റെ ആനുകൂല്യം നേടിയവരോ തിരഞ്ഞെടുപ്പുകളില്‍ ജയിച്ചവര്‍ക്കോ ഉത്തരവ് ബാധകമല്ലെന്ന് ജസ്റ്റിസുമാരായ തപബ്രത ചക്രവര്‍ത്തിയും രാജശേഖര്‍ മന്തയും വ്യക്തമാക്കി. 2011ന്-ന് മുമ്പ് 66 ഒ.ബി.സി വിഭാഗങ്ങളെ തരംതിരിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ഇടപെട്ടിട്ടില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.
മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സര്‍ക്കാര്‍ 2011ലാണ് ബംഗളില്‍ അധികാരത്തില്‍ വന്നത്. അതിനാല്‍ തൃണമൂല്‍ സര്‍ക്കാരിന്‍റെ കീഴില്‍ നല്‍കിയ എല്ലാ ഒ.ബി.സി സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. അതേസമയം ഉത്തരവ് താന്‍ അംഗീകരിക്കില്ലെന്നും പിന്നില്‍ ബി.ജെ.പി ഗൂഢാലോചനയാണെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഒ.ബി.സി സംവരണം തുടരും, വീടുവീടാന്തരം സര്‍വേ നടത്തിയാണ് സര്‍ക്കാര്‍ ബില്ല് തയ്യാറാക്കിയത്. അത് മന്ത്രിസഭയുമ നിയമസഭയും പാസാക്കിയതാണെന്നും മമതയെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ദേശീയ പിന്നാക്ക വിഭാഗ കമ്മിഷനുമായി ചര്‍ച്ച ചെയ്ത് പുതിയ വിഭാഗങ്ങളെ ഒ.ബി.സിയുടെ സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെടുത്താനും ബാക്കിയുള്ളവയെ ഒഴിവാക്കാനുമുള്ള ശുപാര്‍ശകളോടെ നിയമസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സംസ്ഥാന പിന്നാക്ക വിഭാഗ ക്ഷേമവകുപ്പിനോട് നിര്‍ദ്ദേശിച്ചിരുന്നു.