ജഡ്ജിയെ അധിക്ഷേപിച്ചു; മമത ബാനര്‍ജിക്ക്
അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി

India

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കല്‍ക്കട്ട ഹൈകോടതി അഞ്ച് ലക്ഷം രൂപ പിഴ വിധിച്ചു. ജഡ്ജിയെ അധിക്ഷേപിച്ചെന്നാണ് ആരോപണം. നന്ദിഗ്രാം സീറ്റില്‍ മമതക്കെതിരെ മത്സരിച്ച് വിജയിച്ച സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മമത ഹൈകോടതയിയില്‍ ഹരജി നല്‍കിയിരുന്നു. കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗശിക് ചന്ദയെ ഒഴിവാക്കണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്.
ജസ്റ്റിസ് ചന്ദക്ക് ബി.ജെ.പി നേതാക്കളുമായി ബന്ധമുണ്ടെന്ന് മമതയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു. ജുഡിഷ്യറിയെ മോശമായി ചിത്രീകരിക്കുന്നതാണ് മമതയുടെ നടപടിയെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ മമതക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിക്കുകയാണെന്ന് ജസ്റ്റിസ് ചന്ദ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കെതിരെ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം നടത്തുകയാണെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
പ്രശ്നക്കാരുടെ കേസുകളില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്നും കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്മാറുകയാണെന്നും ജസ്റ്റിസ് ചന്ദ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *