ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത ചുമ സിറപ്പിന്‍റെ ഗുണനിലവാരത്തില്‍ വിദേശ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ മരുന്ന് കയറ്റുമതിക്ക് പുതിയ ചട്ടം കൊണ്ടുവന്ന് കേന്ദ്ര സര്‍ക്കാര്‍.
ചുമ മരുന്നിന്‍റെ സാമ്പിള്‍ നിര്‍ദിഷ്ട സര്‍ക്കാര്‍ ലാബുകളില്‍ പരിശോധിച്ചതിനുശേഷമേ കയറ്റുമതിക്ക് അനുമതി ലഭിക്കുകയുള്ളൂ. ഇതുസംബന്ധിച്ച് ദ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡി.ജി.എഫ്.ടി) തിങ്കളാഴ്ച വിജ്ഞാപനം ഇറക്കി.
ജൂണ്‍ ഒന്നുമുതല്‍ ചട്ടം പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമീഷന്‍, റീജനല്‍ ഡ്രഗ് ടെസ്റ്റിങ് ലാബ് (ചണ്ഡിഗഢ്), സെന്‍ട്രല്‍ ഡ്രഗ്സ് ലാബ് (കൊല്‍ക്കത്ത), സെന്‍ട്രല്‍ ഡ്രഗ് ടെസ്റ്റിങ് ലാബ് (ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഗുവാഹതി) തുടങ്ങിയവയാണ് ലാബുകള്‍.
ഇന്ത്യന്‍ നിര്‍മിത ചുമ സിറപ്പ് കഴിച്ച് കഴിഞ്ഞ വര്‍ഷം ഗാംബിയയിലും ഉസ്ബകിസ്താനിലും കുട്ടികള്‍ മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിദേശ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചത്.
ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 65 കുട്ടികള്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഉസ്ബകിസ്താനില്‍ 19 മരണം റിപ്പോര്‍ട്ട് ചെയ്തത്. ഹരിയാനയിലെ സോനാപതിലുള്ള എം.എസ് മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡാണ് ഗാംബിയയിലേക്ക് അയച്ച മരുന്ന് നിര്‍മിച്ചത്. നോയിഡ ആസ്ഥാനമായുള്ള മരിയോണ്‍ ബയോടെക് നിര്‍മിച്ച ചുമ മരുന്നായിരുന്നു ഉസ്ബകിസ്താനില്‍ വില്ലനായത്.