ഷാരോണ്‍ വധകേസ് ; ഗ്രീഷ്മയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

Top News

പാറശ്ശാല : ഷാരോണ്‍ വധക്കേസില്‍ ഇന്നലെ നടന്ന തെളിവെടുപ്പില്‍ പൊലീസിന് ലഭിച്ചത് നിര്‍ണായക തെളിവുകള്‍. മുഖ്യപ്രതി ഗ്രീഷ്മയുടെ രാമവര്‍മ്മന്‍ ചിറയിലെ വീട്ടിലാണ് പൊലീസ് ഇന്നലെ പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.രാവിലെ പത്തരയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. പൊലീസ് നേരത്തെ സീല്‍ചെയ്ത വീട്ടിലെ മുന്‍വാതിലിലൂടെ കഴിഞ്ഞ ദിവസം അജ്ഞാതന്‍ അതിക്രമിച്ച് കയറിയിരുന്നു. കയ്യടയാളം ഉള്‍പ്പടെയുള്ള തെളിവുകള്‍ നശിക്കാതിരിക്കാന്‍ അതിനാല്‍ ഇന്നലെ പിന്‍വാതിലിലൂടെയാണ് ഗ്രീഷ്മയുമായി പൊലീസ് വീട്ടില്‍ പ്രവേശിച്ചത്. ഇന്നലത്തെ തെളിവെടുപ്പില്‍ ഗ്രീഷ്മ കഷായം ഉണ്ടാക്കിയ പാത്രവും, വിഷത്തിന്‍റെ ബാക്കിയും പൊലീസ് കണ്ടെടുത്തു. വീട്ടിനുള്ളില്‍ വച്ച് ഗ്രീഷ്മയാണ് ഈ തെളിവുകള്‍ പൊലീസിന് ചൂണ്ടിക്കാട്ടിയത്. ഷാരോണിന് വിഷം ചേര്‍ത്ത കഷായം നല്‍കിയതായും കുറ്റസമ്മതം നടത്തി.
ഇന്നലെ രാവിലെ പത്തരയോടെ പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ വീടിനും പരിസരത്തും കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. കേരള പൊലീസിനൊപ്പം തമിഴ്നാട് പൊലീസും സ്ഥലത്ത് ക്യാമ്ബ് ചെയ്തിരുന്നു. ഗ്രീഷ്മയുടെ അച്ഛനെ പൊലീസ് സ്ഥലത്തെത്തിച്ചു. തെളിവെടുപ്പിനായി ഗ്രീഷ്മയെ എത്തിച്ചതറിഞ്ഞ് പ്രദേശവാസികള്‍ ഒന്നാകെ വീടിന് സമീപത്തായി തടിച്ചു കൂടിയിരുന്നു. ഗ്രീഷ്മയുടെ ക്രൂരത അറിഞ്ഞതിന് പിന്നാലെ യുവതിയുടെ വീട് ആക്രമിക്കപ്പെട്ടിരുന്നു. അതിനാല്‍ ഇന്ന് പ്രതിക്കെതിരെ നാട്ടുകാര്‍ കയ്യേറ്റ ശ്രമം നടത്തിയേക്കും എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് ശക്തമായ സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയത്.
അതേസമയം നേരത്തെ ചോദ്യം ചെയ്യലിനിടെ ഷാരോണിനെ കൊലപ്പെടുത്താനായിരുന്നു ജ്യൂസ് ചലഞ്ച് ആസൂത്രണം ചെയ്തതെന്ന് പ്രതി ഗ്രീഷ്മ സമ്മതിച്ചു. ഇതിനായി പലവതണ ജ്യൂസില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ഗ്രീഷ്മ മൊഴിനല്‍കി. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ തമ്മില്‍ കാണമ്പോഴെല്ലാം ഗ്രീഷ്മ ജ്യൂസ് ചലഞ്ച് എന്ന പേരില്‍ ഷാരോണിന് ശീതളപാനീയം നല്‍കാറുണ്ടായിരുന്നു. രണ്ടുപേര്‍ക്കുമുള്ള ജ്യൂസ് ഗ്രീഷ്മ തന്നെ കൈയില്‍ കരുതും. ഇതില്‍ നിറവ്യത്യാസം ഉള്ളതാണ് ഷാരോണിന് നല്‍കാറുള്ളത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ഷാരോണിന്‍റെ ഫോണില്‍ നിന്ന് ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. ഇതാണ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

Leave a Reply

Your email address will not be published. Required fields are marked *