വന്യജീവികളുടെ ജനന നിയന്ത്രണം; സംസ്ഥാനം സുപ്രിം കോടതിയെ സമീപിക്കും

Top News

തിരുവനന്തപുരം: വന്യജീവികളുടെ ജനന നിയന്ത്രണത്തിനുള്ള നടപടികള്‍ക്ക് സാധ്യത തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.
ഹര്‍ജി സമര്‍പ്പിക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. ജനവാസ മേഖലകളില്‍ വന്യജീവി ആക്രമണം നിരന്തരം ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ പുതിയ നീക്കം. നിയമോപദേശം ലഭിച്ചു കഴിഞ്ഞാലുടന്‍ സുപ്രിം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും.
കടുവയുടെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ നാളെ വയനാട്ടില്‍ സര്‍വകക്ഷി യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഗൗരവമായി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വന്യമൃഗ ശല്യത്തെ കുറിച്ച് പഠിക്കാന്‍ കെ എഫ് ആര്‍ ഐ യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദ്രുത കര്‍മ സേനയുടെ അംഗ ബലം കൂട്ടും. ജീവല്‍ പ്രശ്നങ്ങള്‍ രാഷ്ട്രീയ ആയുധമാക്കരുത്. സമരമല്ല സഹകരണമാണ് ഈ വിഷയത്തില്‍ വേണ്ടതെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.വന്യജീവി നിയന്ത്രണത്തിനുള്ള നടപടികള്‍ക്ക് സുപ്രീം കോടതി സ്റ്റേയുണ്ടെന്നും സ്റ്റേ നീക്കാന്‍ അടിയന്തര ഹര്‍ജി നല്‍കും. വയനാട്ടിലിറങ്ങിയ കടുവയെ വെടിവയ്ക്കുന്നത് അവസാന നടപടി. ഉദ്യോഗസ്ഥര്‍ ശ്രദ്ധയോടെ ഇടപെടുന്നത് കേന്ദ്രനിയമങ്ങളും കോടതിവിധിയും കാരണമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *