ലൈഫ് മിഷന്‍ കേസില്‍ ജാമ്യം തേടി ശിവശങ്കര്‍ സുപ്രീംകോടതിയില്‍

Top News

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കോഴക്കേസില്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍. കേസില്‍ കേരള ഹൈകോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം തേടി സുപ്രീംകോടതിയിലെത്തിയത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് അദ്ദേഹം ജാമ്യാപേക്ഷയില്‍ പറയുന്നത്. യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും, സരിത്തുമടക്കം യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരാണ്. യൂണിടാക്കിനെ തെരഞ്ഞെടുത്തത് യു.എ.ഇ കോണ്‍സുലേറ്റാണ്. തനിക്കോ സംസ്ഥാന സര്‍ക്കാരിനോ ഇതില്‍ പങ്കില്ലെന്നുമാണ് വിശദീകരണം.
ഹൈക്കോടതിയില്‍ നിന്നും നിരവധി തവണ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ശിവശങ്കറിന്‍റെ പുതിയ നീക്കം. കേസില്‍ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും ജാമ്യം നല്‍കരുതെന്നും ഇ.ഡി കോടതിയില്‍ വാദിച്ചിരുന്നു.
ശിവശങ്കറിന് ഭരിക്കുന്ന പാര്‍ട്ടിയിലും മുഖ്യമന്ത്രിയിലും സ്വാധീനമുണ്ടെന്നും അതിനാല്‍ തെളിവുനശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രണ്ടാഴ്ച മുമ്പ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *