രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് രാജ് ഘട്ടില്‍ സത്യഗ്രഹം

Top News

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ രണ്ട് വര്‍ഷം ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സത്യാഗ്രഹം നടത്തി.ഇന്നലെ വൈകിട്ട് അഞ്ചുമണിവരെയാണ് സത്യഗ്രഹം നടന്നത്.
സത്യഗ്രഹ പരിപാടിയ്ക്ക് പൊലീസ് ആദ്യം അനുമതി നിഷേധിച്ചിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പിന്നാലെ പൊലീസ് നല്‍കിയ കത്ത് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെ നിരോധനാജ്ഞ പിന്‍വലിച്ച് പൊലീസ് അനുമതി നല്‍കുകയായിരുന്നു.പൊലീസ് സത്യഗ്രഹത്തിനുള്ള അനുമതി നിഷേധിച്ചത് രാജ്യത്ത് ജനാധിപത്യമില്ലെന്നതിന്‍റെ തെളിവാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. പരിപാടി നടത്തിക്കൊള്ളാന്‍ ഇപ്പോള്‍ പൊലീസ് പറയുന്നു. പ്രതിഷേധത്തെ മോദി ഭരണകൂടം ഭയക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.’പാര്‍ലമെന്‍റില്‍ ഞങ്ങളുടെ ശബ്ദം നിശബ്ദമാക്കിയ ശേഷം ബാപ്പുവിന്‍റെ സമാധിയിലും സമാധാനപരമായ സത്യഗ്രഹം നടത്താന്‍ സര്‍ക്കാര്‍ ഞങ്ങളെ അനുവദിച്ചില്ല. എല്ലാ പ്രതിപക്ഷ പ്രതിഷേധങ്ങളും അനുവദിക്കാതിരിക്കുക എന്നത് മോദി സര്‍ക്കാരിന്‍റെ ശീലമായി മാറിയിരിക്കുന്നു. സ്വേച്ഛാധിപത്യത്തിനെതിരെ സത്യത്തിനായുള്ള ഞങ്ങളുടെ പോരാട്ടം തുടരും.ഇത് ഞങ്ങളെ പിന്തിരിപ്പിക്കില്ല’- വേണുഗോപാല്‍ ട്വിറ്ററില്‍ കുറിച്ചു.
രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്. രാജ്ഘട്ടിലെ സത്യഗ്രത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ സോണിയ ഗാന്ധി, കെ സി വേണുഗോപാല്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. ജില്ലാ ആസ്ഥാനങ്ങളില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രാഹുലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രതിഷേധിച്ചു. ഇന്നത്തോടെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗസിന്‍റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *