രാഷ്ട്രീയ ഗൂഢാലോചന;ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ല:കെ. സുധാകരന്‍

Kerala

. നിയമപരമായി നേരിടും
. മോന്‍സന്‍റെ അടുത്തുപോയത് ചികിത്സയ്ക്ക്, വേറെ ഒരു ബന്ധവും ഇല്ലെന്നും കെ.സുധാകരന്‍

കൊച്ചി:മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് ഹാജരാകില്ല. നിയമപരമായി നേരിടുമെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേസില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയും കേസില്‍ കുരുക്കാമെന്ന് വ്യാമോഹിക്കുന്ന പിണറായി മൂഢസ്വര്‍ഗത്തിലാണെന്നും സുധാകരന്‍ വിമര്‍ശിച്ചു.
മോന്‍സന്‍റെ അടുത്ത് കണ്ണിന്‍റെ ചികിത്സയ്ക്കാണ് പോയത്.അയാള്‍ വ്യാജനാണെന്ന് അറിയില്ലായിരുന്നു. അന്ന് മോന്‍സന്‍റെ കൂടെ മൂന്നുപേര്‍ ഉണ്ടായിരുന്നു. അവരെ അറിയില്ല.പല പ്രമുഖരും മോന്‍സന്‍റെ അടുത്ത് വന്ന് പോയിട്ടുണ്ട്.
അവര്‍ക്കെല്ലാം ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു.അതേസമയം മോന്‍സന്‍റെ തട്ടിപ്പിനിരയായവര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകള്‍ ലഭിച്ചെന്നാണു ക്രൈംബ്രാഞ്ചിന്‍റെ നിലപാട്.ഗള്‍ഫിലെ രാജകുടുംബത്തിനു പുരാവസ്തുക്കള്‍ വിറ്റ ഇനത്തില്‍ കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നു മോന്‍സന്‍ തങ്ങളെ വിശ്വസിപ്പിച്ചതായി പരാതിക്കാര്‍ പറയുന്നു.
ബാങ്കില്‍ കുടുങ്ങിക്കിടക്കുന്ന ഈ തുക പിന്‍വലിക്കാനുള്ള തടസ്സങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ പലപ്പോഴായി 10 കോടി രൂപ വാങ്ങി.
വീണ്ടും 25 ലക്ഷം രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല. തുടര്‍ന്ന് കലൂരിലെ മോന്‍സന്‍റെ വീട്ടില്‍ വച്ചു സുധാകരന്‍ ഡല്‍ഹിയിലെ തടസ്സങ്ങള്‍ പരിഹരിക്കാമെന്നു നേരിട്ട് ഉറപ്പു നല്‍കിയതായും ഈ വിശ്വാസത്തില്‍ മോന്‍സന് 25 ലക്ഷം കൂടി നല്‍കുകയും ഇതില്‍ 10 ലക്ഷം രൂപ സുധാകരന്‍ വാങ്ങിയെന്നുമാണ് പരാതിക്കാരുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *