രാമനാട്ടുകര – വെങ്ങളം ബൈപാസ് വികസനം ആഗസ്റ്റില്‍ തുടങ്ങും :
മന്ത്രി നിതിന്‍ ഗഡ്

Kerala

കോഴിക്കോട്: ഏറെക്കാലമായി അനിശ്ചിതത്വത്തിലുള്ള രാമനാട്ടുകര വെങ്ങളം ബൈപ്പാസ് ആറു വരിയായി വികസിപ്പിക്കുന്നതിന്‍റെ നിര്‍മാണം ആഗസ്റ്റ് പത്തിന് മുമ്പ് ആരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കിയതായി എം.കെ. രാഘവന്‍ എം.പി അറിയിച്ചു.
ഇന്നലെ പാര്‍ലമെന്‍റിലെ മന്ത്രി ഗഡ്കരിയുടെ ഓഫിസില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി ഉറപ്പുനല്‍കിയത്. ദേശീയപാത അതോറ്റി പ്രോജക്ട്സ് അംഗം ആര്‍.കെ. പാണ്ഡെ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകേണ്ട പദ്ധതി മൂന്ന് വര്‍ഷമായും തുടങ്ങാതിരുന്നത് എം.പി യോഗത്തില്‍ വിശദീകരിച്ചതോടെ പദ്ധതിക്ക് കരാര്‍ എടുത്ത ഹൈദരാബാദ് ആസ്ഥാനമായ കെ.എം.സി കമ്പനി എം.ഡി വിക്രം റെഡ്ഡിയെ ഗഡ്കരി ഫോണില്‍ നേരിട്ട് വിളിക്കുകയും അന്ത്യശാസനം നല്‍കുകയുമായിരുന്നു. ആഗസ്റ്റ് 10നകം നിര്‍മാണം തുടങ്ങണമെന്നാവശ്യപ്പെട്ട് മന്ത്രി നല്‍കിയ നിര്‍ദേശം കമ്പനി അംഗീകരിക്കുകയായിരുന്നു.
കെ.എം.സിക്ക് നേരത്തേയുണ്ടായിരുന്ന സാമ്പത്തികപ്രശ്നങ്ങളും സ്പെഷല്‍ പര്‍പ്പസ് വെഹിക്കിളില്‍ ഓഹരി എടുത്ത, ഈ മേഖലയില്‍ മുന്‍പരിചയമില്ലാത്ത സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍കെലും ആണ് പ്രതിസന്ധിക്കിടയാക്കിയതെന്ന് യോഗം വിലയിരുത്തി.
പദ്ധതിയുമായി ബന്ധപ്പെട്ട കമ്പനികള്‍ മാറിവരുന്നതിലും എം.പി ആശങ്ക അറിയിച്ചപ്പോള്‍ മന്ത്രിതന്നെ നേരിട്ട് മേല്‍നോട്ടം വഹിക്കാമെന്ന് ഉറപ്പുനല്‍കി. ആഗസ്റ്റില്‍ പ്രവൃത്തി ആരംഭിച്ചില്ലെങ്കില്‍ നിരാഹാര സമരത്തിനും നിയമ പോരാട്ടത്തിനും ബഹുജന പ്രക്ഷോഭത്തിനും നേതൃത്വം നല്‍കുമെന്നും എം.കെ. രാഘവന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *