മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനം : കുക്കര്‍ ബോംബും സ്ഫോടക വസ്തുക്കളും കണ്ടെത്തി

Kerala

ഓട്ടോയാത്രക്കാരന്‍റെ വാടകവീട്ടില്‍ നിന്നുമാണ് കണ്ടെടുത്തത്, ഇയാള്‍ യുഎപിഎ കേസ് പ്രതിയെന്ന് പൊലീസ്

മംഗളൂരു: മംഗളൂരുവിലെ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ചതോടെ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി കര്‍ണാടക പൊലീസ്. ഓട്ടോറിക്ഷ യാത്രക്കാരന്‍ താമസിച്ചിരുന്ന മൈസൂരുവിലെ വാടകവീട്ടില്‍ മംഗളൂരു പൊലീസ് റെയ്ഡ് നടത്തി. ഇവിടെനിന്നും കുക്കര്‍ ബോംബും സ്ഫോടക വസ്തുക്കളും കണ്ടെത്തി.സ്ഫോടനം നടന്ന ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരന്‍ യുഎപിഎ കേസ് പ്രതിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ എത്തിയത്. ശിവമോഗ്ഗ സ്വദേശി ഷാരിക് എന്നയാളാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് കരുതുന്നത്.2020-ല്‍ ഇയാളെ യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഈ കേസില്‍ ജാമ്യത്തിലിറങ്ങി. മറ്റൊരാളുടെ ആധാര്‍കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ മൈസൂരുവില്‍ വീട് വാടകക്കെടുത്തത്.
ശനിയാഴ്ച വൈകിട്ട് 5.10 ന് ആണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ സ്ഫോടനം ഉണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും യാത്രക്കാരനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. വിശദമായ അന്വേഷണത്തില്‍ യാത്രക്കാരന്‍റെ കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് ബാഗില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായെതെന്ന് കണ്ടെത്തി.
പ്രഷര്‍ കുക്കര്‍ സ്ഫോടനമെന്നാണ് പൊലീസ് നിഗമനം. ബോംബ് സ്ക്വാഡും ഫോറെന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയതിനു പിന്നാലെയാണ് തീവ്രവാദ ബന്ധം സ്ഥിരീകരിച്ചത്. കത്തിയ പ്രഷര്‍ കുക്കറും ബാറ്ററികളും ഓട്ടോറിക്ഷയില്‍ നിന്ന് കണ്ടെടുത്തു. വലിയ സ്ഫോടനത്തിനാണ് പദ്ധതിയിട്ടതെന്ന് കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് വ്യക്തമാക്കി. പിന്നില്‍ ഏത് സംഘടനയാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
സ്ഫോടനത്തിന് പിന്നാലെ മംഗളുരുവില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരനായ ഷാരിഖും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് പേരും ഇപ്പോള്‍ സംസാരിക്കാന്‍ സാധിക്കുന്ന നിലയിലല്ല. അതിനാല്‍തന്നെ ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടില്ല.
ഷാരികിനെ കുറിച്ച് അന്വേഷിച്ചതില്‍ ഇയാളൊരു വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചതായി കണ്ടെത്തി. കഴിഞ്ഞ മാസങ്ങളില്‍ തമിഴ്നാട്ടില്‍ വിവിധ ഇടങ്ങളില്‍ ഇയാള്‍ സഞ്ചരിച്ചിരുന്നുവെന്നും വിവരമുണ്ട്. കോയമ്പത്തൂരില്‍ നിന്നും ഇയാളൊരു വ്യാജസിം എടുത്തതായും വ്യക്തമായി. ഇയാളുടെ കോള്‍ ലിസ്റ്റ് പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതികളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നോ എന്ന് ഈ ഘട്ടത്തില്‍ പറയാനാവില്ല – മംഗളൂരു പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *