ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവെച്ചു

Gulf World

. സാമ്പത്തിക നയങ്ങള്‍ തിരിച്ചടിയായി, അധികാരമേറ്റ് 44-ാം ദിവസത്തില്‍ രാജി
. ജനാഭിലാഷം പാലിക്കാനായില്ലെന്നു ലിസ്ട്രസ്

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവച്ചു. അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിനമാണ് രാജി. പ്രധാനമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്.കഴിഞ്ഞ കുറച്ചു മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബ്രിട്ടണ്‍.ജനാഭിലാഷം പാലിക്കാനായില്ലെന്നും പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതുവരെ സ്ഥാനത്ത് തുടരുമെന്നും ലിസ്ട്രസ് അറിയിച്ചു. പ്രഖ്യാപിത നയങ്ങളില്‍ നിന്ന് ലിസ്ട്രസ് വ്യതിചലിച്ചു എന്നാരോപിച്ചുകൊണ്ട് മന്ത്രിസഭയുടെ രാജിക്കുവേണ്ടിയുള്ള മുറവിളികള്‍ പ്രതിപക്ഷത്തുനിന്ന് തുടര്‍ച്ചയായിവന്നുകൊണ്ടിരിക്കുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ലക്ഷ്യമിട്ട് ലിസ്ട്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ സാമ്പത്തിക നയങ്ങളും നികുതിനയങ്ങളും ഗുണം ചെയ്യില്ലെന്ന് സ്വന്തം പാര്‍ട്ടിയിലെ മന്ത്രിമാരും എംപിമാരും ഉള്‍പ്പെടെ വിമര്‍ശനമുന്നയിച്ചിരുന്നു.ഇതോടെയാണ് ലിസ് ട്രസ് രാജിപ്രഖ്യാപിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനവും രാജി വെച്ചിട്ടുണ്ട്.അഞ്ചുദിവസം മുമ്പാണ് യുകെയുടെ ധനമന്ത്രി ക്വാസി കാര്‍ട്ടെങ്ങിന് രാജിവെച്ചിറങ്ങേണ്ടിവന്നത്. ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതില്‍ വീഴ്ച വന്നെന്ന ആക്ഷേപത്തെ തുടര്‍ന്ന് ബുധനാഴ്ച്ച ഹോം സെക്രട്ടറി സുവെല്ല ബ്രെവര്‍മാനും രാജിവെക്കാന്‍ നിര്‍ബന്ധിതയായി. ബ്രെവര്‍മാന്‍റെ രാജിക്ക് തൊട്ടുമുമ്പായി ബ്രിട്ടീഷ് ഹൌസ് ഓഫ് കോമണ്‍സില്‍ നടന്നത് ഒന്നര മണിക്കൂറോളം നീണ്ട വാക് പോരുകളും കയ്യാങ്കളിയോടടുത്ത ബഹളങ്ങളുമാണ്. സഭ കലുഷിതമായതിന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ചീഫ് വിപ്പ് വെന്‍ഡി മോര്‍ട്ടനും രാജിവെച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതയായ ഹോം സെക്രട്ടറി ബ്രെവര്‍മാന്‍ ഇറങ്ങിപ്പോകും വഴി പ്രധാനമന്ത്രി ലിസ്ട്രസിന് നേരെ ചൊരിഞ്ഞത്, മാനിഫെസ്റ്റോ വാഗ്ദാന ലംഘനം അടക്കമുള്ള ഗുരുതര ആക്ഷേപങ്ങളായിരുന്നു. ബ്രിട്ടനില്‍ നാണയപ്പെരുപ്പം കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കുകയാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടന്‍റെ പ്രതീക്ഷിത നിരക്കുകളുടെ അഞ്ചിരട്ടിയാണിത്.
ബ്രിട്ടണിലെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയാണ് ലിസ് ട്രസ്.രാജിയോടെ ഏറ്റവും കുറച്ച് സമയം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയുമായി. ഇന്ത്യന്‍ വംശജന്‍ ഋഷി സുനാകിനെ പിന്തള്ളിയാണ് ലിസ്ട്രസ് പ്രധാനമന്ത്രിയായത്.

Leave a Reply

Your email address will not be published. Required fields are marked *