പ്രൊഫ.കെ.എസ്. മണിലാലിനും അലി മണിക്ഫാനും പത്മശ്രീ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

Top News

കോഴിക്കോട് :പ്രൊഫ.കെ.എസ്. മണിലാലിനും അലി മണിക്ഫാനും പത്മശ്രീ പുരസ്കാരങ്ങള്‍ ജില്ലാകലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി വിതരണം ചെയ്തു. ചില കാരണങ്ങളാല്‍ ഇരുവര്‍ക്കും ഡെല്‍ഹിയിലെത്തി പത്മശ്രീ പുരസ്കാരം സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല.
അതിനാലാണ് ജില്ലാകലക്ടര്‍ പുരസ്കാരം നല്‍കിയത്. എ.ഡി.എം മുഹമ്മദ് റഫീഖും പുരസ്കാരദാന ചടങ്ങില്‍ പങ്കെടുത്തു.ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പ്രാചീന ലാറ്റിന്‍ ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലുമെത്തിച്ച പ്രൊഫ.കെ.എസ്. മണിലാലിന് എരഞ്ഞിപ്പാലം ജവഹര്‍ നഗറിലെ വസതിയിലെത്തിയാണ് പുരസ്കാരം നല്‍കിയത്. 12 വോള്യങ്ങളായി പ്രസിദ്ധീകരിച്ച കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള അപൂര്‍വ്വ ഗ്രന്ഥമാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ബോട്ടണി അധ്യാപകനായിരുന്ന ഡോ.മണിലാല്‍ വര്‍ഷങ്ങളെടുത്താണ് ഹോര്‍ത്തൂസ് മലബാറിക്കൂസ് മനസിലാക്കിയെടുത്ത് പരിഭാഷപ്പെടുത്തിയത്.
ഇതിനായി അദ്ദേഹം ലാറ്റിന്‍ ഭാഷ പഠിച്ചു. മണിലാല്‍ തയ്യാറാക്കിയ വ്യാഖ്യാന സഹിതമുള്ള ഹോര്‍ത്തൂസിന്‍റെ ഇംഗ്ലീഷ് പതിപ്പ് 2003ലും, മലയാളം പതിപ്പ് 2008ലും കേരള സര്‍വകലാശാല പ്രസിദ്ധീകരിച്ചു.
നാവിക ഗോള ശാസ്ത്ര ഗവേഷകനാണ് അലി മണിക്ഫാന്‍. ആഗോള ഹിജ്റ കലണ്ടറിന്‍റെ ഉപജ്ഞാതാവ് എന്ന നിലയില്‍ പ്രശസ്തനായ മണിക്ഫാന്‍ ആഗോള ഏകീകൃത പെരുന്നാളിനും റംസാന്‍ അനുഷ്ഠാനത്തിനുമായി നിരവധി പ്രഭാഷണങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
ഇംഗ്ലീഷ്, ഫ്രഞ്ച്, അറബി, ജര്‍മന്‍, ലാറ്റിന്‍ ഭാഷകള്‍ക്കൊപ്പം സംസ്കൃതം, തമിഴ്, മലയാളം, കന്നഡ തുടങ്ങി 14 ഭാഷകളില്‍ പ്രാവീണ്യമുണ്ട് മണിക്ഫാന്. ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപിലാണ് അലി മണിക്ഫാന്‍ ജനിച്ച് വളര്‍ന്നത്. അധ്യാപകനായും ക്ലര്‍ക്കായും സെന്‍ട്രല്‍ മറൈന്‍ ഫിഷറീസിലും ജോലി ചെയ്തു. ഒളവണ്ണയിലെ വാടക വീട്ടില്‍ ഭാര്യ സുബൈദക്കൊപ്പമാണ് ഇദ്ദേഹം കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *