പോളണ്ടിനെ തകര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

Sports

ദോഹ: പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ്, ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ കടന്നു. കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിന് ജയമൊരുക്കിയത്. ഒലിവര്‍ ജിറൂദിദാണ് ആദ്യഗോള്‍ നേടിയത്. അവസാന നിമിഷത്തില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ റോബര്‍ട്ട് ലെവന്‍ഡോസ്കി പോളണ്ടിന്‍റെ ആശ്വാസ ഗോള്‍കണ്ടെത്തി.ഫ്രാന്‍സിന്‍റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത് . നാലാം മിനിറ്റില്‍ ഫ്രാന്‍സിന്‍റെ ഗ്രീസ്മാന്‍റെ കോര്‍ണര്‍ കിക്കില്‍ ഉയര്‍ന്നുചാടി റാഫേല്‍ വരാനെ ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും പുറത്തേക്ക്. തൊട്ടടുത്ത മിനിറ്റില്‍ പോളണ്ടിന്‍റെ ആക്രമണം.വരാനെയുടെ ബാക്ക് പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഫ്രഞ്ച് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിന് പിഴവ് സംഭവിച്ചു. എന്നാല്‍ മാറ്റി കാഷിന്‍റെ ഷോട്ട് ഗോള്‍ കീപ്പറുടെ കൈകളിലേക്ക്. 13-ാം മിനിറ്റില്‍ ഫ്രാന്‍സിന്‍റെ ഒര്‍ലിന്‍ ഷ്വാമെനിയുടെ ഷോട്ട് പോളിഷ് ഗോള്‍ കീപ്പര്‍ ഷെസ്നി തട്ടിയകറ്റി. 17-ാം മിനിറ്റില്‍ പന്തുമായി മുന്നേറിയ ഡെംമ്പേലെയുടെ ഷോട്ടും ഷെസ്നി നിഷ്ഫലമാക്കി.21-ാം മിനിറ്റില്‍ പോളണ്ടിന് നല്ല അവസരം ലഭിച്ചുവെങ്കിലും 20 അടി അകലെ നിന്ന് റോബര്‍ട്ട് ലെവന്‍ഡോസ്കി തൊടുത്ത ഷോട്ട് പുറത്തേക്ക് പോയി. 29-ാം മിനിറ്റില്‍ ഫ്രാന്‍സ് അവസരം പാഴാക്കി. ഡെംബെലയുടെ പാസ് ജിറൂദ് തിരിച്ചുവിട്ടെങ്കിലും ലക്ഷ്യം കാണാനായില്ല.ആദ്യപകുതി തീരാന്‍ ഒരു മിനിറ്റ് മുമ്പ് ഫ്രാന്‍സ് ആദ്യ ഗോള്‍ നേടി. ഇതോടെ ഫ്രാന്‍സിന്‍റെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാവാനും ജിറൂദിന് സാധിച്ചു.രണ്ടാം പാതിയിലും ഫ്രഞ്ച് പട ആധിപത്യം തുടര്‍ന്നു. 74-ാം മിനിറ്റില്‍ രണ്ടാം ഗോളുമെത്തി. ഡെംബേലയുടെ പാസ് സ്വീകരിച്ച്, എംബാപ്പെ തൊടുത്ത ഷോട്ട് വലയില്‍.ഇഞ്ചുറി സമയത്ത് എംബാപ്പെ രണ്ടാം ഗോളും നേടി. തുറാമിന്‍റെ പാസില്‍ എംബാപ്പെ തൊടുത്ത ഷോട്ട് ഷെസ്നിയെ കീഴടക്കി. അവസാന നിമിഷം ലഭിച്ച പെനാല്‍റ്റിയിലൂടെ ലെവന്‍ഡോസ്കിന്‍ ആശ്വാസഗോള്‍ നേടി.

Leave a Reply

Your email address will not be published. Required fields are marked *