പോത്തന്‍കോട് സുധീഷ് വധക്കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

Top News

തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധത്തില്‍ സര്‍ക്കാര്‍ സ്പെഷ്യന്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു.അഡ്വ.വിനീത് കുമാറിനെയാണ് സ്പെഷ്യന്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. വധക്കേസിലെ 11 പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കിയിരുന്നു.
വധശ്രമക്കേസ് പ്രതിയായ സുധീഷിനെ കൊലപ്പെടുത്തി കാലുവെട്ടി റോഡിലെറിഞ്ഞ കേസില്‍ പൊലീസ് മാര്‍ച്ചില്‍ കുറ്റപത്രം നല്‍കിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസം തികയാന്‍ നാലു ദിവസം ബാക്കി നില്‍ക്കേയാണ് കുറ്റപത്രം നല്‍കിയത്. ഇതിനാല്‍ ജാമ്യം ലഭിക്കാതെ പ്രതികള്‍ റിമാന്‍ഡില്‍ തുടരുകയാണ്.
വധശ്രമക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന സുധീഷിന്‍റെ കല്ലൂരുള്ള ഒളിത്താവളം കണ്ടെത്തിയതാണ് ഗുണ്ടാ സംഘം അരും കൊലചെയ്തത്. രക്ഷപ്പെടാനായി ഒരു വീട്ടിലേക്ക് ഓടി കയറിയ സുധീഷിനെ വെട്ടികൊലപ്പെടുത്തി. കാലുവെട്ടിയെടുത്ത് റോഡിലെറിഞ്ഞ ശേഷം ഓട്ടോയിലും ബൈക്കുകളുമായി പ്രതികള്‍ രക്ഷപ്പെട്ടത്.കേസിലെ ഒന്നാം പ്രതിയായ ഉണ്ണിയെ വധിക്കാന്‍ സുധീഷ് ശ്രമിച്ചിരുന്നു. ഇതിന്‍റെ പ്രതികാരമാണ് ഉണ്ണിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തിന്‍റെ ആക്രമണം. സുധീഷിനെ കൊലപ്പെടുത്താന്‍ ഭാര്യ സഹോദരനായ ശ്യാമും സംഘത്തിനൊപ്പമുണ്ടായിരുന്നു.
ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രജ്ഞിത്, ശ്രീനാഥ്, സൂരജ്, അരുണ്‍, ജിഷ്ണു പ്രദീപ്,സച്ചിന്‍ എന്നിവരാണ് പ്രതികള്‍. കൊലപാതകം, അതിക്രമച്ചു കടക്കല്‍, സംഘം ചേരല്‍, സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കല്‍, എസ്.സി.-എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയന്‍ വകുപ്പ് എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
കേസിലെ മുഖ്യപ്രതിയായ രാജേഷിനെ പിടികൂടാന്‍ പോകുന്നതിനിടെ വള്ളം മുങ്ങി ഒരു പൊലീസുകാരന്‍ മരിച്ചിരുന്നു.എല്ലാ പ്രതികളും ഇപ്പോഴും ജയിലാണ്.
കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പോത്തന്‍കോട്, മംഗലപുരം, ചിറയിന്‍കീഴ് ഭാഗങ്ങളില്‍ ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കുന്നവരാണ് ഈ കേസിലുള്ളത്. പോത്തന്‍കോട് പൊലീസാണ് കേസന്വേഷിച്ചത്. നെടുമങ്ങാട് ഡിവൈഎസ്പി സുല്‍ഫിക്കറാണ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *