തിരുവനന്തപുരം: പറമ്പിക്കുളംആളിയാര്‍ കരാര്‍ പുനരവലോകനം ചെയ്യുന്നതില്‍ തമിഴ്നാടുമായി സമവായത്തിലെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. അന്തര്‍ സംസ്ഥാന നദീജല കരാറുകള്‍ സംബന്ധിച്ച് 2019ലെ മുഖ്യമന്ത്രിതല യോഗത്തില്‍ കരാര്‍ പുതുക്കാന്‍ തമിഴ്നാട് സമ്മതമറിയിച്ചിരുന്നു.
ഇതിനായി ഇരു സംസ്ഥാനങ്ങളിലെയും വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ അഞ്ചംഗങ്ങള്‍ വീതമുള്ള കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.സംസ്ഥാന താത്പര്യം പൂര്‍ണമായി സംരക്ഷിച്ച് തമിഴ്നാടുമായി ചര്‍ച്ച നടത്തി കരാര്‍ പുതുക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 1988ലാണ് ചര്‍ച്ചകള്‍ ആരംഭിച്ചതെങ്കിലും അധികജലം പങ്കുവയ്ക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരസ്പര ധാരണയാകാത്തതിനാല്‍ അന്തിമതീരുമാനമായിട്ടില്ല.
സംസ്ഥാനം ആവശ്യപ്പെട്ടതനുസരിച്ച് കരാര്‍ പ്രകാരം ജലവിഭജനത്തിനും വിതരണത്തിനും അധികാരമുള്ള സംയുക്ത വാട്ടര്‍ റെഗുലേറ്ററി ബോര്‍ഡിന്റെ യോഗങ്ങളുടെ എണ്ണം കൂട്ടാനും തമിഴ്നാട് സമ്മതിച്ചിട്ടുണ്ട്. പറമ്പിക്കുളം ഡാമില്‍ അനുവദിക്കാവുന്ന പരമാവധി ജലനിരപ്പ് നിശ്ചയിക്കേണ്ടതിന്റെ ആവശ്യം ബോര്‍ഡ് യോഗങ്ങളില്‍ സംസ്ഥാനം ഉന്നയിക്കുന്നുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശപ്രകാരം കരാറിലുള്‍പ്പെടുന്ന എല്ലാ നദികളിലേക്കുമുള്ള വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് നിലനിറുത്തണമെന്ന വ്യവസ്ഥ പുതുക്കുന്ന കരാറില്‍ ഉള്‍പ്പെടുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. 2018ലെ പ്രളയത്തിനുശേഷം പെരിങ്ങല്‍കുത്ത് ഡാമിന്റെ സുരക്ഷ സംബന്ധിച്ച് പഠിച്ച സമിതിയുടെ ശുപാര്‍ശ പ്രകാരം ഡാം ബലപ്പെടുത്തല്‍ ഉടന്‍ തുടങ്ങും.
ഇതോടെ, ഇടമലയാറിലേക്ക് കൂടുതല്‍ ജലം തിരിച്ചുവിട്ട് ചാലക്കുടി പുഴയിലേക്കുള്ള ജലത്തിന്റെ അളവ് നിയന്ത്രിക്കാനാവുമെന്ന് സുനീഷ് കുമാര്‍ ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നല്കി.