ഗുസ്തി താരങ്ങളുടെ സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Kerala

. ബ്രിജ്ഭൂഷണെതിരെ നടപടിയുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാറിന്‍റെ ഉറപ്പു ലഭിച്ചതായി സമരക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായി ഡല്‍ഹിയില്‍ നടത്തിവരുന്ന സമരം ജൂണ്‍ 15 വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഗുസ്തി താരം ബജ്റംഗ് പുനിയ അറിയിച്ചു.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ നടപടിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉറപ്പുകിട്ടി. ജൂണ്‍15നകം കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ഉറപ്പ് തന്നത്.അതുവരെ സമരം ചെയ്യില്ലെന്നും ബജ്റംഗ് പുനിയ അറിയിച്ചു.
കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള ഗുസ്തി താരങ്ങളുടെ ചര്‍ച്ച അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അറിയിച്ചത്.
താരങ്ങള്‍ക്കെതിരായ കേസുകളും പിന്‍വലിക്കും. ഗുസ്തി താരങ്ങളുടെ സമരത്തില്‍ സജീവമായിരുന്ന സാക്ഷി മാലിക് കഴിഞ്ഞ ദിവസം തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നു. ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷായുമായുള്ള ചര്‍ച്ചക്ക് പിന്നാലെയായിരുന്നു തീരുമാനം. ഇതിന് പിന്നാലെ ഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്നും പിന്‍മാറിയെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചു. എന്നാല്‍ റയില്‍വേയില്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥയായ സാക്ഷി, സമരത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത തെറ്റെന്ന് ട്വിറ്ററിലും കുറിച്ചു. ആവശ്യമെങ്കില്‍ ജോലി രാജിവെക്കാനും മടിയില്ലെന്നായിരുന്നു സാക്ഷിയുടെ പ്രതികരണം. നീതിക്ക് വേണ്ടി പോരാട്ടം തുടരും. ജോലിക്കൊപ്പം പോരാട്ടം തുടരും. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും സാക്ഷി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കായികമന്ത്രിയുടെ ഇടപെടലും ച ര്‍ച്ചയും നടന്നത്.
ഈ വര്‍ഷം ജനുവരി 18 നാണ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷന്‍ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയര്‍ത്തിയത്. പരാതി അന്വേഷിക്കാന്‍ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗ സമിതിയാണ് പരാതികള്‍ അന്വേഷിക്കുന്നത്. വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍നടപടികള്‍ ഉണ്ടാവാതെ വന്നതോടെ താരങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കോടതി നിര്‍ദേശത്താലാണ് കേസ് എടുക്കാന്‍ ഡല്‍ഹി പോലീസ് തയ്യാറായത്.
വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ഉള്‍പ്പടെയാണ് ബ്രിജ് ഭൂഷനെതിരെ പ്രതിഷേധവുമായി ജന്ദര്‍ മന്ദിറിലിറങ്ങിയത്. മെയ് 28ന് ഡല്‍ഹിയിലെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്കുള്ള മാര്‍ച്ചിനിടെ ഇവരെ പോലീസ് വലിച്ചിഴച്ച് സമരവേദി പൊളിച്ചു മാറ്റിയിരുന്നു. ഇതിന് ശേഷമാണ് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ സാക്ഷി മാലിക് ഉള്‍പ്പടെയുള്ള ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലേക്ക് നീങ്ങി. കര്‍ഷക സംഘടന നേതാക്കള്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *