ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് പൊതു അഭിപ്രായം മാനിച്ച് മാത്രമെന്ന് മന്ത്രി

Latest News

തിരുവനന്തപുരം: ഒന്നാംക്ലാസ് പ്രവേശനത്തിന് കേന്ദ്ര നിര്‍ദേശപ്രകാരം ആറ് വയസ്സ് നിര്‍ബന്ധമാക്കുന്നത് പൊതു അഭിപ്രായം മാനിച്ച് മാത്രമേ നടപ്പാക്കാനാകൂവെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സ്കൂള്‍ പ്രവേശനത്തിന് കേരളത്തില്‍ നിലവില്‍ അഞ്ച് വയസ്സാണ്. പൊതുസമൂഹത്തിന്‍റെയും രക്ഷാകര്‍ത്താക്കളുടെയും അക്കാദമിക വിദഗ്ധരുടെയും അഭിപ്രായം മാനിച്ച് മാത്രമേ ഇതില്‍ മാറ്റം വരുത്താനാകൂവെന്ന് നിയമസഭയിലെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.
2020ല്‍ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ അടിസ്ഥാനത്തില്‍ മൂന്നാമത്തെ വയസ്സ് മുതല്‍ മൂന്ന് വര്‍ഷത്തെ പ്രീ-പ്രൈമറി വിദ്യാഭ്യാസം, ആറാം വയസ്സില്‍ ഒന്നാം ക്ലാസ് എന്നിങ്ങനെയാണ് വിഭാവനം ചെയ്യുന്നത്.
ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം വീണ്ടും കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. കേരളം അടക്കം പല സംസ്ഥാനങ്ങളും നിര്‍ദേശം നടപ്പാക്കാത്ത പശ്ചാത്തലത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും നിര്‍ദേശം നല്‍കിയത്. കേരളത്തില്‍ കേന്ദ്രീയ വിദ്യാലായങ്ങള്‍ മാത്രമാണ് ആറ് വയസ്സ് നിര്‍ദേശം നടപ്പാക്കിയത്.
സംസ്ഥാന സിലബസ് പിന്തുടരുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലും സി.ബി.എസ്.ഇ സ്കൂളുകളിലും മറ്റും അഞ്ച് വയസ്സില്‍ തന്നെ ഒന്നാം ക്ലാസില്‍ പ്രവേശനം ലഭിക്കുന്നുണ്ട്. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ പല സ്കൂളുകളിലും ആരംഭിച്ചിട്ടുമുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ആറ് വയസ്സ് മാനദണ്ഡം കര്‍ശനമായി നടപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *