ഏറ്റവും മികച്ച തീരുമാനം’; അഫ്ഗാനിലെ സൈനിക പിന്മാറ്റത്തെ കുറിച്ച് ബൈഡന്‍

Kerala

വാഷിങ്ടണ്‍ ഡി.സി: അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാനുള്ള തീരുമാനം ഏറ്റവും മികച്ചതും ബുദ്ധിപരവുമായ തീരുമാനമായിരുന്നെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍. അമേരിക്കന്‍ ദേശീയതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനമായിരുന്നു ഇതെന്നും ബൈഡന്‍ പറഞ്ഞു.
അഫ്ഗാനില്‍ യു.എസിന് ഇനി വ്യക്തമായ ഒരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. അമേരിക്കയ്ക്കു വേണ്ടിയുള്ള ഏറ്റവും മികച്ച തീരുമാനമാണ് സൈന്യത്തെ പിന്‍വലിക്കല്‍ ബൈഡന്‍ വ്യക്തമാക്കി.
അമേരിക്കന്‍ അധിനിവേശ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിന് വിരാമമിട്ടാണ് അവസാന സൈനികനും അഫ്ഗാനില്‍ നിന്ന് പിന്മാറിയത്.ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അമേരിക്കന്‍ സേന പിന്മാറ്റം പൂര്‍ത്തിയായത്. ശേഷിച്ച സൈനികരേയും വഹിച്ച് അവസാന അമേരിക്കന്‍ സേന വിമാനം കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് യാത്രയായതോടെ പടക്കം പൊട്ടിച്ചും ആകാശത്തേക്ക് വെടിയുതിര്‍ത്തും താലിബാന്‍ സേന ആഹ്ലാദം പ്രകടിപ്പിച്ചു. കാബൂള്‍ വിമാനത്താവളത്തിെ!ന്‍റ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു. സേന പിന്‍മാറ്റം രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ജനം തെരുവിലിറങ്ങി ആഘോഷിച്ചു.
താലിബാന്‍ ഭരണത്തില്‍ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്‍ എന്നാണ് അഫ്ഗാനിസ്താന്‍ അറിയപ്പെടുക. ആഗസ്റ്റ് 31നുള്ളില്‍ സേനപിന്മാറ്റം പൂര്‍ത്തിയാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.യു.എസ്, സഖ്യകക്ഷി സേന 1,23,000 പേരെയാണ് രാജ്യത്ത് നിന്ന് ഒഴിപ്പിച്ചത്. താലിബാന്‍ കാബൂള്‍ പിടിച്ച ആഗസ്റ്റ് 14നാണ് രക്ഷാദൗത്യം തുടങ്ങിയത്. അഫ്ഗാനിസ്താനുമായുള്ള അമേരിക്കയുടെ പുതിയ അധ്യായം തുടങ്ങിയതായി യു.എസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ അറിയിച്ചു. യു.എസിന്‍െറ പരാജയം എല്ലാവര്‍ക്കും പാഠമാണെന്നും ലോക രാജ്യങ്ങളുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും താലിബാന്‍ വ്യക്തമാക്കി. അതേസമയം, നൂറില്‍ താഴെ ബ്രിട്ടീഷ് പൗരന്മാര്‍ അഫ്ഗാനിലുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.
2001 സെപ്റ്റംബര്‍ 11ന് അല്‍ഖാഇദ ഭീകരര്‍ അമേരിക്കയില്‍ നടത്തിയ ആക്രമണത്തിന് പിറകെ അതേ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് യു.എസ്,നാറ്റോ സഖ്യസേന അഫ്ഗാനിലിറങ്ങുന്നത്. അല്‍ഖാഇദയെ തകര്‍ക്കുകയും അഫ്ഗാനില്‍ ജനാധിപത്യ സര്‍ക്കാര്‍ സ്ഥാപിക്കുകയുമായിരുന്നു യു.എസ് നേതൃത്വം നല്‍കുന്ന സഖ്യസേനയുടെ ലക്ഷ്യം. 1996 മുതല്‍ അഫ്ഗാന്‍ ഭരിക്കുന്ന താലിബാനെ അട്ടിമറിച്ച അമേരിക്ക, അല്‍ ഖാഇദ തലവന്‍ ഉസാമ ബിന്‍ലാദിനെ പിടികൂടി വധിക്കുകയും ചെയ്തു. എന്നാല്‍, ലക്ഷ്യം പാതി നേടിയ അമേരിക്കയും നാറ്റോ സേനയും അഫ്ഗാനില്‍ തുടരുകയായിരുന്നു.ഏറ്റുമുട്ടല്‍ തുടര്‍ന്ന താലിബാനുമായി ഒടുവില്‍ സമാധാന ഉടമ്പടിയുണ്ടാക്കിയാണ് അമേരിക്കയും നാറ്റോ സഖ്യസേനയും അഫ്ഗാന്‍ വിട്ടത്. നാറ്റോ സഖ്യത്തില്‍പെട്ട മറ്റു രാജ്യങ്ങള്‍ സൈനികരെ കഴിഞ്ഞ ദിവസം തന്നെ പൂര്‍ണമായി ഒഴിപ്പിച്ചു. കാബൂളിലെ യു.എസ് എംബസിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. എംബസി പ്രവര്‍ത്തനം ദോഹയിലേക്ക് മാറ്റിയതായി വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *